വാളയാര്‍ കേസ് പുനരന്വേഷിക്കണം:
കേരള യുക്തിവാദി സംഘംചങ്ങനാശേരി: വാളയാര്‍ കേസിലെ നടപടികള്‍ മുഴുവന്‍ തന്നെ നിയമ വ്യവസ്ഥയ്‌ക്കെതിരായ വെല്ലുവിളികളാണ്. രണ്ടു കുഞ്ഞുങ്ങളുടെ ഭീകരമായ കൊലപാതകത്തെ നിസ്സാരമായി കൈകാര്യം ചെയ്തത് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്നു വ്യക്തമാണ്. എസ്.സി./എസ്.ടി. അട്രോസിറ്റീസിലും പോക്‌സോയിലും വരുന്ന ഗുരുതരമായ കേസില്‍ ഒരു പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്നത് ബോധപൂര്‍വ്വമാണ്. പ്രതികളെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും സര്‍വ്വീസില്‍ നിന്നു നീക്കം ചെയ്ത് കേസ് പുനരന്വേഷണം ഫലപ്രദമാക്കണം. അട്ടപ്പാടിയിലെ മധുവിന്റെ കാര്യത്തിലും സംഭവിക്കാന്‍ പോകുന്നത് ഇതുതന്നെയാണ്. ഇതുവരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ദലിത് പ്രശ്‌നങ്ങളിലെ സര്‍ക്കാരിന്റെ അനാസ്ഥ അത്യന്തം പ്രതിഷേധാര്‍ഹമാണ്
അഡ്വ. കെ.എന്‍. അനില്‍കുമാര്‍
പ്രസിഡന്റ്അഡ്വ. രാജഗോപാല്‍ വാകത്താനം
ജനറല്‍ സെക്രട്ടറി
9447973962
കാല്‍കഴുകിച്ചൂട്ടിനെ പ്രതിരോധിക്കുക
കാല്‍കഴുകിച്ചൂട്ടിനെ പ്രതിരോധിക്കുക – കേരള യുക്തിവാദിസംഘം
ജൂണ്‍ 3 ന് ഒറ്റപ്പാലം കൂനന്തുള്ളി വിഷ്ണുക്ഷേത്രത്തില്‍ നടക്കുന്ന ബ്രാഹ്മണരുടെ കാല്‍കഴുകിച്ചൂട്ട് കേരളീയരുടെ ആത്മാഭിമാനത്തിനുമേലുള്ള കടന്നാക്രമണമാണ്. കര്‍ണാടകയിലെ മഡൈസ്‌നാനം പോലെ പുതിയ ആചാരത്തിലൂടെ നാം കടപ്പുഴക്കിവിട്ട ബ്രാഹ്മണ്യത്തെ പുനഃസ്ഥാപിക്കുകയാണ്. മതപുനരുജ്ജീവനത്തിന്റെ ഇത്തരം പദ്ധതികളിലൂടെയാണ് ഹിന്ദുത്വം കേരളത്തിനുമേല്‍ പിടിമുറുക്കിയത്. അതിന്റെ ആഘോഷമാണ് ധിക്കാരപരമായ ഈ ബ്രാഹ്മണസേവ. നമ്പൂതിരിയെ മനുഷ്യനാക്കാന്‍ വേണ്ടി ജീവിതത്തെ സമര്‍പ്പിച്ച വി.ടി. ഭട്ടതിരിപ്പാടിന്റെ നാട്ടിലാണ് ഇതുനടക്കുന്നതെന്നത് അത്യന്തം അപലപനീയമാണ്.
കേരളം നേടിയെന്നുപറയുന്ന വിദ്യാഭ്യാസവും വിവേകവും എല്ലാം അന്ധതഅനുഷ്ഠാനങ്ങള്‍ക്കായി പണയം വെയ്ക്കപ്പെടുകയാണ്. നാമജപഘോഷയാത്രയ്ക്കുശേഷം ഭക്തിയുടെ മറവില്‍ നടത്തുന്ന ഇത്തരം ആഭാസങ്ങളെ പ്രതിരോധിക്കുകതന്നെവേണം. ജാത്യാധിപത്യത്തെ ശാശ്വതീകരിക്കാനുള്ള ഈ ആഘോഷങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ല.
അഡ്വ. കെ.എന്‍. അനില്‍കുമാര്‍
പ്രസിഡന്റ്
9846126080
അഡ്വ. രാജഗോപാല്‍ വാകത്താനം
ജനറല്‍ സെക്രട്ടറി
9447973962
വോട്ടു ബാങ്ക് പരിപ്രേക്ഷ്യത്തിനുള്ളിൽ നിർത്തിയുള്ള നവോത്ഥാനത്തിന് യഥാർത്ഥ നവോത്ഥാനത്തെ പ്രതിനിധാനം ചെയ്യാൻ കഴിയില്ല
വോട്ടു ബാങ്ക് പരിപ്രേക്ഷ്യത്തിനുള്ളിൽ നിർത്തിയുള്ള നവോത്ഥാനത്തിന് യഥാർത്ഥ നവോത്ഥാനത്തെ പ്രതിനിധാനം ചെയ്യാൻ കഴിയില്ലെന്നും മിശ്രവിവാഹങ്ങളിലൂടെ കടുംബത്തെ മതേതരമാക്കുവാനുള്ള സഹോദരന്റെ നവോത്ഥാന ആശയങ്ങൾക്കാണ് സമൂഹത്തെ മതനിരപേക്ഷമാക്കാൻ കഴിയുക എന്നും പറവൂർ മനയ്ക്ക പടിയിൽ കേരള യുക്തിവാദി സംഘവും ലാലു സ്മാരക വായനശാലയും സംഘടിപ്പിച്ച സഹോദരൻ അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ കെ.എൻ.അനിൽകുമാർ ആ മുഖപ്രഭാഷണവും, കേരള മിശ്രവിവാഹവേദി സംസ്ഥാന സെക്രട്ടറി പി.ഇ.സുധാകരൻ “നവോത്ഥാനം സഹോദരനു ശേഷം ” എന്ന വിഷയത്തിൽ പ്രഭാഷണവും , എം കെ . സീരി സഹോദരൻ അനുസ്മരണവും നടത്തി . ലാലു വായനശാല പ്രസിഡന്റ് ബിജുകുമാർ അദ്ധ്യക്ഷനായി. എഴുപുന്ന ഗോപിനാഥ്, കെ പി തങ്കപ്പൻ, കുഷുംസുലാൽ , ചെറായി ടി.എസ്.സുരേന്ദ്രൻ, ജോൺ കാരോട്ടുപുര എന്നിവർ സംസാരിച്ചു.
യുക്തിവാദം ജീവനോടെയുണ്ട്, പറ്റിയത് വൈരുദ്ധ്യ വാദികൾക്കാണ്
യുക്തിവാദം ജീവനോടെയുണ്ട്, പറ്റിയത് വൈരുദ്ധ്യ വാദികൾക്കാണ് (എ.വി.ഫിർദൗസിന്റെ ദേശാഭിമാനി വാരിക ലേഖനത്തിന് ഖേദപൂർവ്വം………)
എതിർക്കുവാനുള്ള അവകാശം ഉപയോഗിക്കുമ്പോൾ അതേപ്പറ്റി പഠിക്കുക എന്നത് സാമാന്യ മര്യാദയാണ്.Hypothesis ഒരു യോഗ്യതയാക്കിയാണ് താങ്കൾ യുക്തിവാദികളെ വെട്ടിനിരത്താൻ കച്ച മുറുക്കിയത്. ആചാര്യൻ 80 കളിലും നേതാവ് 2017 ലും (പച്ചക്കുതിര Oct) നടത്തിയ പരാക്രമത്തിന്റെ ദയനീയമായ തുടർച്ചയാണ് ഇത്. മാധ്യമമോ ദീപികയോ പ്രസിദ്ധീകരിക്കേണ്ട ഈ മഹാ പാണ്ഡിത്യം ദേശാഭിമാനി തട്ടിയെടുത്തതാണോ എന്നു സംശയമുണ്ട്. 1. യുക്തിവാദം ഉയിർ കൊണ്ടതും വളർന്നതും മാർക്സിസവും കമ്യൂണിസ്ററുകാരും ഉണ്ടാകുന്നതിനും ആയിരക്കണക്കു വർഷങ്ങൾക്കു മുമ്പാണ്. അതു കൊണ്ട് അതിന്റെ ഔദാര്യങ്ങളും മാനങ്ങളും യുക്തിവാദത്തിനു വേണ്ട . 2. മാർക്സിസത്തിന്റെ അളവു കട്ടിലിൽ കയറി കിടക്കാൻ യുക്തിവാദം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല. 3. ഭൗതികവാദമായ യുക്തിവാദത്തെ എതിർക്കുക വഴി മാർക്സിസത്തിന്റെ അടിത്തറയെയാണ് അവർ തള്ളിക്കളയുന്നത് 4. മത വിമർശനത്തിൽ നിന്നുണ്ടായ യുക്തിവാദത്തിന് ഗ്രീക്ക്, റോമൻ, ചാർവാക സിദ്ധാന്തങ്ങൾ ആവോളമുണ്ട്. മാർക്സിയൻ മതവിമർശനത്തിന്റെ പ്രാഥമികതത്വങ്ങൾ അറിയാമായിരുന്നെങ്കിൽ ഇങ്ങനൊരു ലേഖനം എഴുതു മായിരുന്നില്ല. 5.EMSയുക്തിവാദത്തിനെതിരെ പുസ്തകങ്ങൾ എഴുതിയത് ജാതിമതശക്തികളുമായി രാഷ്ട്രീയ ബാന്ധവമുണ്ടാക്കാനാണ്. ദേശാഭിമാനിയുടെ താൽപര്യവും മറ്റൊന്നല്ല (ഇപ്പോൾ അതിന്റെ പേരു് നവോത്ഥാനം എന്ന് ആക്കിയിട്ടുണ്ട്) 6. ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെ യുക്തിവാദികളാണെന്ന കണ്ടുപിടുത്തത്തിന് അടുത്ത അക്കാദമി അവാർഡ് പ്രതീക്ഷിക്കാം. യുക്തിവാദത്തിന്റെ പ്രഖ്യാപിത ശത്രുക്കൾ പോലും നടത്താത്ത 56 വെട്ടുകളാണ് ഫിർദൗസ് നടത്തിയിരിക്കുന്നത്! 7. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അർത്ഥമറിയാവുന്നവരും അതനുസരിച്ചു ജീവിക്കുന്ന പത്ത് പേരെ പാർട്ടിയിൽ കാണിച്ചു തരാമോ? ജാതി മതമില്ലാത്ത 100 കണക്കിനു ‘കേവലവാദി’കളെ ഞങ്ങൾ കാണിച്ചു തരാം. ഗീർവാണം പിന്നെയാകാം.
8. മതത്തെയോ ജാതിയേയോ തൊട്ടു കളിക്കാനുള്ള പേടി പുറത്തറിയാതിരിക്കാൻ യുക്തിവാദികളെ വെട്ടിനിരത്തുന്നതെന്തിന്? പരാക്രമം ഫാസിസത്തോടാകട്ടെ
9. കേരളത്തിൽ ആദ്യം മാർക്സിസത്തെപ്പറ്റി എഴുതിയതു പോലും യുക്തിവാദികളാണെന്നു ദേശാഭിമാനി മറക്കരുത്. ‘സഖാവ്’ എന്ന വാക്ക് സഹോദരന്റെ സംഭാവനയാണ്. 80കളിൽ EMS-പവനൻ സംവാദം ശക്തമായപ്പോൾ ‘യുക്തിരേഖ’ അച്ചടി നിർത്തിക്കൊണ്ടാണ് ദേശാഭിമാനി പ്രതികരിച്ചതെന്ന് ഞങ്ങൾ ഓർക്കുന്നുണ്ട് . 97 ജൂലൈയിൽ പവനനോടൊപ്പം EMS നെ ഇൻറർവ്യു ചെയ്ത വേളയിൽ ഈയുള്ളവൻ അദ്ദേഹത്തോടു ചോദിച്ചു ‘താങ്കൾ യുക്തിവാദി സംഘത്തെ എതിർക്കുന്നത് അവരുടെ നയരേഖയോ മറ്റോ വായിച്ചിട്ടാണോ ?’ ഞങ്ങൾ അങ്ങനെ മാർക്സിസത്തെ എതിർക്കുന്നില്ലല്ലോ?’ അദ്ദേഹം മറുപടി പറഞ്ഞില്ല ചോദ്യം ആവർത്തിച്ചപ്പോൾEMS പറഞ്ഞതിങ്ങനെ ‘ഞാൻ തർക്കത്തിനില്ല ‘. ഇതാണ് യുക്തിവാദ വിമർശനത്തിലെ വൈരുദ്ധ്യാത്മക രീതി. അതുകൊണ്ട് കാര്യങ്ങൾ പഠിച്ചെഴുതുന്നതാണ് നല്ലത്. എഴുത്തുകാരൻ യജമാനഭൃത്യനാകരുത്.
രാജഗോപാൽവാകത്താനം
പൊതു ഫണ്ട് മതധൂർത്തിനുള്ളതല്ല – കേരളയുക്തിവാദിസംഘം
പൊതു ഫണ്ട് മതധൂർത്തിനുള്ളതല്ല
-കേരളയുക്തിവാദിസംഘം
നവോത്ഥാന വാചക കസർത്തുകൾക്കു പിന്നാലെ സംസ്ഥാന ബജറ്റ് നികുതി പണം ഭക്തി വ്യവസായത്തിനായി നീക്കിവെച്ചിരിക്കുന്നു-ശബരിമല മാസ്റ്റർ പ്ലാൻ 739 കോടി -തിരുവിതാംകൂർ ദേവസ്വം ബോർഡ് – 100 കോടി
മലബാർ കൊച്ചി ദേവസ്വം ബോർഡ് – 36 കോടി. പ്രളയ ദുരിതത്തിൽ നിന്ന് കരകയറാനാവാതെ, അതിനായി സെസ് പിരിക്കുന്ന സർക്കാരാണ് മത പ്രീണനത്തിനായി ഭീമമായ തുക ചെലവഴിക്കുന്നതെന്നത് യാതൊരു തരത്തിലും നീതീകരിക്കാവുന്നതല്ല. ഇതാണ് നവകേരള നിർമിതി മാതൃകയെങ്കിൽ അത്യന്തം അപലപനീയമാണ്. പൊതു വിദ്യാഭ്യാസത്തിന് 992 കോടി മാത്രം ചെലവഴിക്കുമ്പോഴാണ് ഒരു ക്ഷേത്രത്തിനു മാത്രം739കോടി നീക്കിവെച്ചിരിക്കുന്നത്. ഭരണ പ്രതിപക്ഷ ഭേദമെന്യേ ആരും എതിർക്കുന്നില്ല, എന്നത് വോട്ടു രാഷ്ട്രീയക്കളി മാത്രമാണ്. നാടിന്റെ വികസനത്തിൽ ക്ഷേത്രങ്ങളുടെ പങ്ക് വിശദീകരിക്കപ്പെടേണ്ടതുണ്ട്. ഒരു മതേതര രാഷ്ട്രത്തിൽ അനുവദനീയമല്ലാത്ത മത പ്രീണനത്തിൽ നിന്ന് സർക്കാർ പിൻമാറണം.
– അഡ്വ.കെ.എൻ.അനിൽകുമാർ (പ്രസിഡന്റ്) – അഡ്വ.രാജഗോപാൽ വാകത്താനം (ജന. സെക്രട്ടറി)
മതനിന്ദാക്കുറ്റം ഭരണഘടനാവിരുദ്ധമാണ്
- മതനിന്ദാക്കുറ്റം ഭരണഘടനാവിരുദ്ധമാണ് –
കേരളയുക്തിവാദിസംഘം
************************* ബ്രിട്ടീഷുകാർ ഇന്ത്യക്കാർക്കെതിരെ പ്രയോഗിച്ച കരിനിയമമായിരുന്നു IPC 295 A . യഥാർത്ഥത്തിൽ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണ് മതനിന്ദയെന്ന വകുപ്പ് .രഹ്ന ഫാത്തിമയെ ഈ വകുപ്പുപയോഗിച്ച് ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിൽ അടച്ചത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാത്മകവുമാണ്. അവരുടെ മറ്റേതു നിലപാടുകളോടും വിയോജിക്കുമ്പോൾ തന്നെ ശബരിമല ദർശനത്തിനുള്ള അവകാശം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ന്യായമാണ്. സന്നിധാനം വരെ അവർക്ക സംരക്ഷണം നല്കിയ പോലീസ് തന്നെ ഇപ്പോൾ മതനിന്ദാക്കുറ്റം ചുമത്തുന്നത് ദുരൂഹമാണ്. സെക്ഷൻ 377, 497 എന്നിവ റദ്ദാക്കിയതുപോലെ തള്ളിക്കളയേണ്ട വകുപ്പാണ് 295A അതുകൊണ്ട് രഹ്ന ഫാത്തിമയ്ക്കു മേൽ ചുമത്തിയ കുറ്റം ഒഴിവാക്കപ്പെടേണ്ടതാണ്.
അഡ്വ.കെ.എൻ.അനിൽകുമാർ (പ്രസിഡണ്ട്) അഡ്വ.രാജഗോപാൽ വാകത്താനം (ജനറൽ സെക്രട്ടറി)
ആചാരസമരം കോടതി അലക്ഷ്യമാണ് – കേരള യുക്തിവാദി സംഘം
ആചാരസമരം കോടതി അലക്ഷ്യമാണ്.
കേരള യുക്തിവാദി സംഘം
എല്ലാ സ്ത്രീകളും ശബരിമലയില്‍ പോകണമെന്നല്ല സുപ്രീംകോടതി വിധിച്ചത്. ഭരണഘടന ആര്‍ട്ടിക്കിള്‍ 25(1) അടിസ്ഥാനത്തില്‍ സ്ത്രീയുടെ ജൈവശാസ്ത്രപരമായ സ്വഭാവത്തിന്റെ പേരില്‍ വിവേചനം കാണിക്കാന്‍ പാടില്ല എന്നാണ്. മൗലിക അവകാശങ്ങള്‍ 14 (തുല്യത), 15 (വിവേചനം പാടില്ല), 16 (അസമത്വം ആചരിക്കരുത്), 17 (അസ്പൃശ്യത അവസാനിപ്പിക്കുക), 19 (സ്വാതന്ത്ര്യം), 21 (ജീവിക്കാനുള്ള അവകാശം) എന്നിവയുടെ അടിസ്ഥാനത്തിലാണ് പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ്. മൗലിക അവകാശങ്ങള്‍ യാതൊരു കാരണവശാലും തള്ളിക്കളയാനാവില്ല എന്ന് ആര്‍ട്ടിക്കിള്‍ 13 വ്യക്തമാക്കുന്നു. ഭരണഘടനയുടെ ധാര്‍മ്മികത (Constitutional morality) ആണ് കോടതി സംശയരഹിതമായി പ്രഖ്യാപിച്ചിരിക്കുന്നത്. പരിഷ്‌കൃത സമൂഹങ്ങളൊക്കെ നൂറ്റാണ്ടുകള്‍ക്കുമുന്‍പേ അംഗീകരിച്ചു നടപ്പിലാക്കിയ കാര്യമാണ് നാളിതുവരെയായി ഇന്ത്യക്ക് നടപ്പാക്കാന്‍ കഴിയാഞ്ഞത്. ഭൂരിപക്ഷ-ന്യൂനപക്ഷ ന്യായമോ, സാമൂഹിക മൂല്യബോധമോ മൗലികാവകാശങ്ങള്‍ക്കെതിരായ വാദഗതിയല്ല. അതുകൊണ്ട് എത്ര റിവ്യൂ ഹര്‍ജി നല്‍കിയാലും ഈവിധിയില്‍ മാറ്റമുണ്ടാകില്ല.
കാലാകാലങ്ങളായി നിലനില്‍ക്കുന്നു എന്നതുകൊണ്ട് ദുരാചാരങ്ങളെ ശാശ്വതീകരിക്കാനുള്ള ബാധ്യത ഭരണഘടനയ്ക്കില്ലെന്നും ഹിന്ദുവെന്നാല്‍ പുരുഷന്‍ മാത്രമല്ല സ്ത്രീയും കൂടിയാണെന്ന് കോടതി വ്യക്തമാക്കി. ഈ വിധിക്കാധാരമായി 2006 ല്‍ പൊതുതാല്പര്യഹര്‍ജി നല്‍കിയ പത്മശ്രീജ സേഥി, പ്രേരണകുമാരി, സുധാപാല്‍, ലക്ഷ്മി ശാന്തി, അല്‍ഘ ശര്‍മ്മ എന്നീ വനിത വക്കീലന്മാര്‍ കടുത്ത ബിജെപിക്കാരാണ്. വിധിയെ എല്ലാ സംഘടനകളും അംഗീകരിച്ചതാണ്. (അംഗീകരിച്ചില്ലെങ്കിലും വിധിയോടെ അത് നടപ്പാക്കപ്പെടുന്നു).
ആചാരങ്ങള്‍ ലംഘിച്ചുകൊണ്ടാണ് എല്ലാ സമൂഹങ്ങളും എക്കാലത്തും മുന്നോട്ടുപോയത്. കടല്‍ കടന്നു പോകാന്‍ പാടില്ല എന്ന ഹിന്ദു ആചാരത്തെ ലംഘിച്ചാണ് വിവേകാനന്ദനും ഗാന്ധിയും നെഹ്‌റുവും റാം മോഹന്‍ റോയിയും ഒക്കെ ഉണ്ടായത്. ആണ്ടില്‍ 300 ദിവസവും നരേന്ദ്രമോദി കടലിനുമീതെയാണ് പറക്കുന്നത്. മലവിസര്‍ജ്ജനത്തിന് ശേഷമുള്ള കഴുകല്‍ (ശൗചം) ബ്രാഹ്മണര്‍ക്കുമാത്രം അനുവദിക്കപ്പെട്ടിട്ടുള്ള സഹജകര്‍മ്മമാണെന്ന് ഭഗവത്ഗീത (18:42). ഇത് ഇന്നാരെങ്കിലും സമ്മതിക്കുമോ. തുണിയുടുക്കാനും അക്ഷരം പഠിക്കാനും വഴി നടക്കാനും വണ്ടിയില്‍ കയറാനും മൊബൈല്‍ ഉപയോഗിക്കാനും ഒന്നും ഒരു മതഗ്രന്ഥങ്ങളും സമ്മതിക്കുന്നില്ല. ആചാരവാദികള്‍ ഇത് അനുസരിച്ചാണോ ജീവിക്കുന്നത്. മേല്‍ശീല സമരവും മുക്കുത്തി ലഹളയും കല്ലുമാല ബഹിഷ്‌കരണവും മിശ്രഭോജനവും നമ്പൂതിരി വിവാഹവും വൈക്കം, ഗുരുവായൂര്‍, പാലിയം സത്യഗ്രഹങ്ങളുമൊക്കെ ആചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളായിരുന്നു. അങ്ങനെയാണ് 80 ശതമാനത്തിലേറെ വരുന്ന ശൂദ്രരും പഞ്ചമരും ചണ്ഡാലരുമൊക്കെ മനുഷ്യരാക്കപ്പെട്ടത്.
ശബരിമല ബുദ്ധമത വിഹാരമായിരുന്നു. സമത്വത്തിന്റെ വിശ്രമഭൂമിയായതുകൊണ്ടാണ് ജാതിമത ഭേദമെന്യേ പ്രവേശനം ഉണ്ടായത്. ശരണം വിളിയും സസ്യാഹാരവുമൊക്കെ ബൗദ്ധപാരമ്പര്യമാണ്. ബുദ്ധമതാനുയായികളെ കൊന്നൊടുക്കിയ ബ്രാഹ്മണീയധിനിവേശത്തിന്റെ പ്രതീകങ്ങളാണ് പേട്ട തുള്ളലും തേങ്ങ അടിക്കലും ദഹനവും ആറാട്ടുമൊക്കെ. ഹിന്ദുമതവുമായി ശബരിമലയ്ക്ക് യാതൊരു ബന്ധവുമില്ല; ഉണ്ടെങ്കില്‍ അത് മലയരയന്മാരുടെ അവകാശത്തില്‍ പെട്ടതാണ്.
പന്തളത്ത് രാജാവുണ്ടായിരുന്നതായി തെളിവുകളില്ലാതിരിക്കെ ശബരിമലയ്ക്കുമേല്‍ അവര്‍ക്കെന്ത് അധികാരമാണുള്ളത്. അഥവാ ശബരിമലയുടെ ആധാരം അവരുടെ കൈവശം ഉണ്ടെങ്കില്‍ തന്നെ 47 ആഗസ്റ്റ് 15 നു ശേഷവും ഇന്ത്യന്‍ ഇന്‍ഡിപെന്റെന്‍സ് ആക്ടിനുശേഷവും രാജാവിന് യാതൊരു അവകാശവുമില്ല. തന്ത്രി ക്ഷേത്രാധികാരിയല്ല, മേല്‍നോട്ടക്കാരന്‍ മാത്രമാണ്. അമ്പലത്തിനുമേല്‍ അധികാരമില്ല. ശബരിമല ദേവസ്വം ബോര്‍ഡ് സ്ഥാപനമാണ്. അതിന് നിയമാവലികളുണ്ട്. ശാന്തി ഗസറ്റഡ് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍ മാത്രമാണ്. അവര്‍ ഭരണഘടനയ്ക്ക് വിധേയരാണ്. അമ്പലം പൂട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്താനുള്ള അധികാരം അവര്‍ക്കില്ല.
സംഘപരിവാര്‍ നടത്തുന്നത് ആള്‍ക്കൂട്ട അതിക്രമമാണ് (Mob lynching). കോടതിയേയും ഭരണഘടനയേയും വെല്ലുവിളിക്കുന്നത് ഫാസിസമാണ്. രമേശ് ചെന്നിത്തലയും ശ്രീധരന്‍ പിള്ളയും കെ. സുധാകരനും പി.സി. ജോര്‍ജ്ജുമൊക്കെ കോര്‍ട്ടലക്ഷ്യവും ഗുണ്ടായിസവുമാണ് നടത്തുന്നത്. ശബരിമലയുടെ പേരില്‍ അയോദ്ധ്യ സൃഷ്ടിക്കാനും ഇനിയൊരു വിമോചനസമരം നടത്താനുമാണ് ഈ സാമൂഹ്യവിരുദ്ധന്മാരുടെ ശ്രമം. സ്ത്രീകള്‍ ആകാശയാത്ര നടത്താന്‍ ഒരുങ്ങുകയും നോബല്‍ സമ്മാനം നേടുകയും ചെയ്യുന്ന കാലത്ത് മലയാളി സ്ത്രീകള്‍ ആര്‍ത്തവ ലഹള നടത്തുന്നത് അത്യന്ത്യം ജുഗുപ്‌സാവഹവും നിയമവിരുദ്ധവുമാണ്. വിശ്വാസം വ്യക്തിപരമായ പ്രശ്‌നം മാത്രമാണ്.
പ്രളയ കാലത്ത് ജാതിമത ദൈവങ്ങള്‍ ആരെയും രക്ഷിച്ചില്ല. അതിനെയും അതിജീവിക്കുന്നതിനിടെ ദൈവത്തിന്റെ പേരില്‍ തെരുവുകള്‍ കലാപപൂരിതമാക്കുന്നത് നാലാംകിട കക്ഷിരാഷ്ട്രീയ കളി മാത്രമാണ്. ജനാധിപത്യ വാദികള്‍ ഇതിനെതിരെ രംഗത്തിറങ്ങിയേ മതിയാവൂ.
അഡ്വ. കെ.എന്‍.അനില്‍കുമാർ പ്രസിഡന്റ്
9846126080
അഡ്വ.രാജഗോപാല്‍വാകത്താനം
ജനറൽ സെക്രട്ടറി 9447973962
”വിശുദ്ധ” പീഡകൻ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുക
കേരള യുക്തിവാദി സംഘം എറണാകുളം ഹൈക്കോടതി കവലയിൽ നടത്തിയ പ്രതി
ഷേധ കൂട്ടായ്മ
ജലന്ധർബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തു
ന്ന പ്രതിക്ഷേധ ധർണക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നടന്ന പ്രതിഷേധ മാർച്ചിൽ
സംഘം ജനറൽ സെക്രട്ടറി രാജഗോപാൽവാകത്താനം , സി.പി.ഐ എം.എൽ പോളിറ്റ് ബ്യൂറോ അംഗം ഡോ. പി.ജെ.ജയിംസ്, മിശ്രവിവാഹവേദി ജനറൽ സെക്രട്ടറി പി.ഇസുധാകരൻ , പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ , സംഘം സെക്രട്ടറി നടരാജൻമലയിൽ ,മുൻ ക്രൈസ്തവ വൈദികൻ
കൂടിയായ സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മാണി പറമ്പേട്ട് , ശൂരനാട് ഗോപൻ, കെ .പി തങ്കപ്പൻ എന്നിവർ സംസാരിച്ചു.
നഗരത്തിൽ സംഘം പ്രവർത്തകർ ആവേശ
കരമായ പ്രതിഷേധ പ്രകടനം നടത്തി.
ഞാൻ എന്താണോ ….. അതു പോലെ എന്നെ അനുവദിക്കണം
.💖
ഞാൻ എന്താണോ ….. അതു പോലെ എന്നെ അനുവദിക്കണം.
ഒരാളെ സ്വയം പ്രകാശിപ്പിക്കാൻ അനുവദിച്ചില്ലങ്കിൽ അത് അയാളുടെ മരണത്തിന് തുല്യമാണ്..💕
സ്വവർഗ്ഗ ലൈംഗികത നിയമ വിധേയമാക്കിക്കൊണ്ട് ബഹുമാനപ്പെട്ട സുപ്രീം കോടതി നടത്തിയ പരാമർശങ്ങളിൽ ചിലത് മാത്രമാണിത്.. ഏതാണ്ട് പൂർണ്ണമായും മതാത്മകമായ നമ്മുടെ രാജ്യത്ത് അത്രയും തന്നെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധികൾ ഉണ്ടാകുന്നതു തന്നെ ഏറെ സന്തോഷകരം തന്നെ..
മനുഷ്യ ലൈംഗികതയുടെ സ്വാഭാവികമായ പ്രക്രിയയില്‍ സ്ത്രീയും പുരുഷനുമെന്ന ജൈവികമായ വ്യതിരിക്തതയും പരസ്പരബന്ധത്തിന്റെ സൗന്ദര്യസങ്കല്‍പ്പങ്ങളും അന്തര്‍ലീനമാണെന്നു് വിശ്വസിക്കുന്നവരാണ് സ്വവര്‍ഗരതിയെ പുശ്ചത്തോടെ കാണുന്നത്.. സന്താനങ്ങളെ ഉത്പാദിപ്പിക്കാനല്ലാത്ത ലൈംഗിക ബന്ധങ്ങൾ പാപമാണെന്ന മതബോധമാണ് ഇവിടെ നിലനിൽക്കുന്നത്. ലൈംഗികതയുടെ ഉറവിടം ലിംഗം അല്ല, മറിച്ച് മസ്തിഷ്ക്കം തന്നെയാണണു്. ഞാൻ ആരാണോ അതാണ് എന്റെ ലൈംഗികതയും, ലിംഗവും നിശ്ചയിക്കുന്നത്.തികച്ചും വ്യക്തിപരമായ ലൈംഗികതയിൽ താൻ ആരാണോ അയാളായി ഇരിക്കാനും, മറ്റുള്ളവരെപോലെ തന്നെയുള്ള അവകാശവും, മാന്യതയും ലഭ്യമാക്കാൻ ഈ വിധി ഇsയാവട്ടെ. വിക്ടോറിയൻ സദാചാര സംസ്ക്കാരത്തിലെ മനുഷ്യത്വ വിരുദ്ധമായ എല്ലാ കെട്ട നിയമങ്ങളും മാറ്റപ്പെടുകയും, അത് ഉയർത്തുന്ന പൊതുബോധം തകർക്കപ്പെടുകയും ചെയ്യട്ടെ.
യഥാര്‍ഥത്തില്‍ വിമതലൈംഗികത മതപരമായ കാഴ്ചപ്പാടില്‍ പോലും അത്ര എതിര്‍ക്കപ്പെടേണ്ടതില്ല എന്നാണ് ചരിത്രം നല്‍കുന്ന പാഠം. എല്ലാ പ്രാചീനസംസ്കാരങ്ങളിലും നാം ഇന്ന് പ്രകൃതിവിരുദ്ധം എന്നാക്ഷേപിക്കുന്ന വിമതലൈംഗികത സ്വാഭാവികതയോടെ നിലനിന്നുപോന്നിരുന്നു എന്നതിന് യവന, റോമന്‍, ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം സാക്ഷ്യങ്ങളുണ്ട്. വിശ്വസാഹിത്യ, കലാപ്രതിഭകളില്‍ ചിലര്‍ വിമതലൈംഗികത പുലര്‍ത്തിയിരുന്നവരാണെന്നതിന് തെളിവുകളുണ്ട്. വിമതലൈംഗികത മനുഷ്യരില്‍മാത്രം കണ്ടുവരുന്ന പ്രതിഭാസമല്ലെന്നും മറ്റ് ജീവികളിലും ഇതുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാമുള്ളപ്പോഴും കപടസദാചാരവാദത്തിന് ആധിപത്യമുള്ള സമൂഹം വിമതലൈംഗികതയോട് അസഹിഷ്ണുത പുലര്‍ത്തുന്നതാണ് കണ്ടുവരുന്നത്. രണ്ട് മുതിര്‍ന്നവര്‍തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതിയെപോലും ഏറ്റവും ശക്തമായി എതിര്‍ക്കുന്ന മതങ്ങളിലെ പൌരോഹിത്യമാണ് കുട്ടികളെപോലും സ്വവര്‍ഗലൈംഗിക ഇരകളാക്കുന്ന കുറ്റകൃത്യം നടത്തുന്നതില്‍ മുന്‍പന്തിയിലെന്നതാണ് വിരോധാഭാസം. 2009ല്‍ ഡല്‍ഹി ഹൈക്കോടതി പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് വിധിച്ചത് ഇന്ത്യയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചു. ആദ്യം അതിനെ എതിര്‍ത്ത സര്‍ക്കാരിനു തന്നെ രാഷ്ട്രീയ, സാഹിത്യ, കലാരംഗങ്ങളില്‍നിന്നുള്ള നിരവധിയാളുകളുടെ ഇടപെടലിനെ തുടര്‍ന്ന് നിലപാട് മാറ്റേണ്ടിവന്നു. എന്നാല്‍, ഡല്‍ഹി ഹൈക്കോടതിവിധി സുപ്രീംകോടതിയാല്‍ അസാധുവാക്കപ്പെടുകയാണുണ്ടായത്. വിക്ടോറിയന്‍ സദാചാര സങ്കല്‍പ്പത്തെ ആധാരമാക്കി ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാധികാരികള്‍1861 -ൽ രൂപംനല്‍കിയ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് നിലനില്‍ക്കുവോളം സ്വവര്‍ഗരതി കുറ്റകൃത്യമാണെന്ന നിലപാടാണ് സുപ്രീംകോടതി കൈക്കൊണ്ടത്. അതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ നടത്തിയ നിയമ പോരാട്ടത്തിനാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. അതിരുകളില്ലാത്ത മാനവിക സ്നേഹത്തിനും, തുല്യതയ്ക്കും ഈ വിധി നാഴികക്കല്ലാവട്ടെ.
കെ.ടി.നിശാന്ത്
അടിയന്തരാവസ്ഥയെയും ലജ്ജിപ്പിക്കുന്ന സംഘപരിവാർ പോലീസ്
അടിയന്തരാവസ്ഥയെയും ലജ്ജിപ്പിക്കുന്ന സംഘപരിവാർ പോലീസ്
………………………………………………..
രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരായ സുധ ഭരദ്വാജ്, ഗൗതം നവ് ലാഖ്, വരവര റാവു, അരുൺ ഫെരേര, വെർണൻ ഗോൽ സാൽവസ് എന്നിവരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പോലീസിന്റെ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ലക്ഷണങ്ങളാണ്. ഇത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രീംകോടതിയും ഗൗതമിന്റെ അറസ്റ്റ് ചട്ടലംഘനമാണെന്ന് ഡൽഹി ഹൈക്കോടതിയും നടപടിക്രമങ്ങൾ മനുഷ്യാവകാശ വിരുദ്ധമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും പ്രസ്താവിച്ചിരിക്കെ, ഇതിന്റെ പിന്നിലെ താൽപര്യം ഗുജറാത്ത് മോഡൽ ജനാധിപത്യ അട്ടിമറിയാണെന്ന് വ്യക്തമാണ്.
ഡോക്ടർ ആനന്ദ് തെൽത്തുതെയുടെ ഗോവയിലെ വസതിയിലും ഡോ.സത്യനാരായണയുടെ ഡൽഹി വസതിയിലും പോലീസ് കാണിച്ച റെയ്ഡും അതിക്രമവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഭീമ-കൊറേ ഗാവ് സംഭവത്തിന്റെ പേരിൽ അഞ്ച് നിരപരാധികളെ തുറുങ്കിലടച്ചവർ അതിന്റെ യഥാർത്ഥ പ്രതികളായ സാംബാജി ദിസെ, മിലിൻഡ് എക്ബോട്ടെ എന്നീ സംഘികളെ തൊട്ടിട്ടില്ല. ദളിത് മുന്നേറ്റങ്ങളെ മാവോയിസ്റ്റ് പ്രവർത്തനമാക്കി മുദ്രകുത്താനുള്ള അജണ്ടയുടെ ഭാഗമാണിത്.
ധാബോൽക്കർ, കൽബുർഗി, പൻസാരെ, ഗൗരിലങ്കേഷ്, കൊലപാതകങ്ങൾ നടത്തിയ സനാതൻ സൻസ്ഥക്കെതിരെ കർണാടക പോലീസ് എടുത്ത നടപടിയെ അട്ടിമറിക്കാനുള്ള അജണ്ടയും മഹാരാഷ്ട്ര പോലീസിന്റെ മേൽനടപടികൾക്കുണ്ട്. റാഫേൽ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന മോദി സർക്കാരിനെതിരായ പ്രക്ഷോഭത്തെ തളർത്താനാണ് മനുഷ്യാവകാശ പ്രവർത്തകർ മോദിയെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നുവെന്ന പോലീസ് തമാശയും. ഗുരുതരമായ ബ്രാഹ്മണിക രാഷ്ട്രീയത്തിനെതിരെ മുഴുവൻ പുരോഗമനകാരികകളും രംഗത്തിറങ്ങണം.
അഡ്വ.രാജഗോപാൽ വാകത്താനം (ജനറൽ സെക്രട്ടറി)